പോർട്ട് സുഡാൻ: സുഡാനിലെ താൽക്കാലിക ഭരണസമിതി തലവൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻ ജയിലിൽ കഴിയുന്ന നാനൂറോളം വനിതകളെ ഉടനടി മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒംദുർമാൻ വനിതാ ജയിലിലെ സന്ദർശനത്തിന് പിന്നാലെയാണ് കുട്ടികളുമായി ജയിലിൽ കഴിയുന്ന അമ്മമാർ ഉൾപ്പെടെയുള്ളവർക്ക് മോചനം നൽകാൻ തീരുമാനിച്ചത്. ഇവരുടെ ശിക്ഷാ കാലാവധിയുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകൾ സർക്കാർ ഏറ്റെടുക്കും.
ആർ എസ് എഫ് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തടവിലാക്കപ്പെട്ട സ്ത്രീകളുടെ കേസുകൾ പുനഃപരിശോധിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. കുറ്റമറ്റ വിചാരണ ഉറപ്പാക്കണമെന്നും അനാവശ്യമായി ആരും ജയിലിൽ കഴിയാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ചെറിയ ആശ്വാസമെങ്കിലും പകരുക എന്നതാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

Comments are closed.