ലണ്ടൻ: ബ്രിട്ടനിലെ അഭയാർത്ഥി നിയമങ്ങളിൽ സർക്കാർ വരുത്തിയ വിപുലമായ പരിഷ്കാരങ്ങൾ ക്രൈസ്തവ സഭാനേതാക്കൾക്കിടയിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തെ അഭയാർത്ഥി സമ്പ്രദായത്തിൽ മാറ്റം വരുത്തിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം അഭയാർത്ഥികൾക്ക് മുൻപ് നൽകിയിരുന്ന അഞ്ച് വർഷത്തെ സ്ഥിരതാമസ അനുമതി റദ്ദാക്കി. പകരം താൽക്കാലിക സംരക്ഷണം മാത്രമായിരിക്കും ഇനി നൽകുക. അനധികൃത കുടിയേറ്റം തടയാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ മാറ്റം അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം.
എന്നാൽ ഈ പരിഷ്കാരങ്ങൾ അഭയാർത്ഥികളെ വെറും അക്കങ്ങളായി മാത്രം കാണുന്ന ഒന്നാകരുതെന്ന് വിവിധ ക്രൈസ്തവ സഭകളിലെ പ്രമുഖ നേതാക്കൾ ലണ്ടനിൽ നടന്ന സംവാദത്തിൽ ഓർമ്മിപ്പിച്ചു. ആർച്ച് ബിഷപ്പ് ആഞ്ചലോസ്, ബിഷപ്പ് ഗ്രഹാം ടോംലിൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ കുടിയേറ്റക്കാരെ സുരക്ഷിതമായി ഉൾക്കൊള്ളുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയും പരിഗണിക്കുന്ന സന്തുലിതമായ നയം വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആയുധമായി ചില ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിനെതിരെയും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Comments are closed.