സിക്കിം : സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണം 18 ആയി. കാണാതായ 22 സൈനികരടക്കമുള്ള 98 പേർക്കായി തിരച്ചിൽ തുടരുന്നു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു.സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ടീസ്ത നദിയിൽ ജലനിരപ്പ് താഴ്ന്നു എങ്കിലും ശക്തമായ ഒഴുക്ക് തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സിക്കിം സർക്കാർ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.
