യുഎസ് : ആരാധനാസമയങ്ങളിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം, ആരാധനാലയങ്ങൾക്ക് ചുറ്റും പ്രതിഷേധക്കാർക്ക് പ്രവേശിക്കാനാവാത്ത വിധം നിശ്ചിത ദൂരം ‘ബഫർ സോണുകൾ’ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ജനുവരിയിൽ മിനസോട്ടയിലെ ഒരു പള്ളിയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ കൂടിയായ പാസ്റ്റർ ശുശ്രൂഷ നയിച്ചിരുന്ന സമയത്താണ് പ്രതിഷേധക്കാർ പള്ളിക്കുള്ളിൽ കടന്ന് തടസ്സം സൃഷ്ടിച്ചത്. ആ മാസമാദ്യം ഒരു ഐസ് ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ക്രിസ്ത്യൻ വിശ്വാസിയായ റെനി ഗുഡിന് നീതി ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം.
വിശ്വാസികളുടെ സുരക്ഷയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്താനാണ് ഈ പുതിയ നീക്കമെന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, ഇത് സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള അവകാശത്തെ തടയുമെന്ന് മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ട്. നിയമം പാസാകുന്നതോടെ ആരാധനാലയങ്ങളിൽ അതിക്രമിച്ചു കയറുന്നതും പ്രാർത്ഥനകൾ തടസ്സപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കപ്പെടും.

Comments are closed.