ചങ്ങനാശേരി : മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനങ്ങളും, സഭാവിജ്ഞാനീയവും പഠനവിഷയമാക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അനുസ്മരണ ദിവ്യബലിക്കുശേഷം സന്ദേശം നൽകുകയായിരുന്നു കർദ്ദിനാൾ. പവ്വത്തിൽ പിതാവിൻ്റെ അജപാലന ശുശ്രൂഷ വൈദികർക്കും മെത്രാന്മാർക്കും മികച്ച മാതൃക നൽകുന്ന ഐക്കണായി നിലകൊള്ളുമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയ്ക്കുശേഷം മർത്ത്മറിയം പള്ളിയിലെ മാർ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഒപ്പീസ് നടന്നു. രാവിലെ മെത്രാപ്പോലീത്തൻ പാരിഷ് ഹാളിൽ മാർ പവ്വത്തിൽ സഭാചാര്യനും സാമൂഹികപ്രതിഭയും എന്ന വിഷയത്തിൽ പ്രഥമ അനുസ്‌മരണ സിമ്പോസിയവും സംഘടിപ്പിച്ചു.
