അബുജ: നൈജീരിയയിൽ വംശീയ കലാപത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി നൂറുകണക്കിന് ക്രൈസ്തവർക്ക് അഭയമേകിയ പ്രശസ്ത മതപണ്ഡിതൻ ഇമാം അബൂബക്കർ അബ്ദുള്ളഹി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും ഉത്തമ മാതൃകയായി ലോകം ആദരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
2018 ജൂണിൽ മധ്യ നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുണ്ടായ അതിഭീകരമായ വംശീയ ആക്രമണത്തിനിടെയാണ് ഇമാം അബൂബക്കർ ലോകശ്രദ്ധ നേടിയത്. ആയുധധാരികളായ അക്രമികൾ ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തപ്പോൾ പ്രാണരക്ഷാർത്ഥം ഓടിയെത്തിയ 262 ക്രൈസ്തവർക്ക് അദ്ദേഹം തന്റെ വീട്ടിലും പള്ളിയിലുമായി അഭയം നൽകി. അക്രമികൾ പള്ളി വളയുകയും ഒളിച്ചിരിക്കുന്നവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവരെ തടയാൻ അദ്ദേഹം മുന്നിട്ടിറങ്ങി. തന്റെ ജീവൻ എടുത്തോളൂ എന്നും അഭയം തേടിയവരെ വിട്ടുനൽകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ ഇമാമിന്റെ ധീരതയ്ക്ക് മുന്നിൽ അക്രമികൾക്ക് പിൻവാങ്ങേണ്ടി വന്നു.

Comments are closed.