പെന്തക്കോസ്ത് സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി
തിരുവനന്തപുരം: പെന്തക്കോസ്ത് സഭാംഗങ്ങളെ ക്രൈസ്തവ വിഭാഗത്തിലെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകി.
ആരാധനാലയം നിർമ്മിക്കാനുള്ള തടസങ്ങൾ മാറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ആനുപാതികമായി പെന്തക്കോസ്തർക്ക് നൽകുക, ദലിത് ക്രൈസ്തവ സംവരണം അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക, പാസ്റ്റർമാർക്കും സൺഡേസ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും ന്യൂനപക്ഷ കമ്മീഷനിലും പ്രാതിനിധ്യം ഉറപ്പാക്കുക, ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളിൽ സത്വര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇരുവരുടെയും ഔദ്യോഗിക വസതിയിലെത്തിയാണ് സഭാ ഭാരവാഹികളും സംഘടനാ പ്രതിനിധികളും നിവേദനം നൽകിയത്. പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ് (ഐപിസി), ഫിന്നി ജേക്കബ്, പൊടിക്കുഞ്ഞ് (ശാരോൻ), ജെ.ജോസഫ്, ജോസഫ് മറ്റത്തുകാല (ചർച്ച് ഓഫ് ഗോഡ്), മാത്യു കുരുവിള, തോമസ്കുട്ടി ഏബ്രഹാം (ഹെവൻലി ഫീസ്റ്റ്), പി.പോൾ രാജ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്), ജെയിംസ് വി.ഫിലിപ്പ്, ഡോ. എം.കെ.സുരേഷ് (ഡബ്ല്യുഎംഇ), റോയ്സൺ ജോണി (എജി), എം.ഒ.അനിയൻ (ബെഥേൽ അസംബ്ലി), കെ.ഇ.മാത്യു (കാൽവറി ഫെലോഷിപ്പ്), റിജോ തോമസ് (അപ്പോസ്തലിക് ചർച്ച്), ബ്ലെസൻ ഐസക്ക് സാം, ഷിനു തങ്കച്ചൻ (ചർച്ച് ഓഫ് ഗോഡ് റീജൻ), ഡോ. രാജു കെ.ജോർജ്, ബാബു സൈമൺ (പെന്തക്കോസ്ത് സിഒജി), സാം ഏബ്രഹാം (ടിപിഎം), ജോജി ഐപ്പ് മാത്യൂസ്, ജിനു വർഗീസ്, ഫിലിപ്പ് ഏബ്രഹാം, അജി കുളങ്ങര, ലിജോ ജോസഫ്, ബ്ലസിൻ ജോൺ, ഫിന്നി പി. മാത്യു (പിസിഐ), ബിനോയി ചാണ്ടപ്പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സന്ദർശിച്ചത്.

Comments are closed.