തിരുവനന്തപുരം : വിളവൂര്‍ക്കലില്‍ എൺപതിയഞ്ചു വയസുള്ള പാസ്റ്ററെയും സഹായി എൺപത്തിമൂന്നുകാരി സ്ത്രീയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാസ്റ്റർ ദാസയ്യനെയും ചെല്ലമ്മയെയുമാണ് ആശ്രമത്തിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു
ആശ്രമത്തിന്‍റെ ഉടമസ്ഥ തര്‍ക്കത്തെ ചൊല്ലി കേസ് നടക്കുന്നതിനിടെയാണ് മരണം. പന്ത്രണ്ട് വര്‍ഷമായി പരുത്തന്‍പാറയില്‍ ബഥെസ്ഥ എന്ന ആശ്രമം നടത്തിവരികെയാണ് അന്തിയൂര്‍ക്കോണം സ്വദേശിയായ പാസ്റ്റര്‍ ദാസയ്യന്‍. ഇവിടെ സഹായികളായി ചെല്ലമ്മ, ശാന്ത എന്നീ രണ്ട് വയോധികരുമുണ്ടായിരുന്നു. ശാന്തയാണ് രാവിലെ മൃതദേഹം കണ്ടത്. ഫയര്‍ ഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
സാം എന്നയാള്‍ പന്ത്രണ്ട് വര്‍ഷം മുന്‍പ് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ദാസയ്യന്‍ ആശ്രമം നടത്തിയിരുന്നത്. ദാസയ്യന്‍റെ മരണശേഷം ഭൂമി സാമിന്‍റെ മക്കള്‍ക്ക് തിരികെ കൊടുക്കണമെന്നായിരുന്നു വൃവസ്ഥ. എന്നാല്‍ അടുത്തിടെ ദാസയ്യന്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു. ഇതറിഞ്ഞെത്തിയ സാം ഒന്നര ലക്ഷം രൂപ നല്‍കി ഭൂമി താന്‍ തന്നെ വാങ്ങിക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഒന്നര ലക്ഷം പോര, നാല് ലക്ഷം കൂടി അധികം വേണമെന്നായി ദാസയ്യന്‍. ഇതോടെ സാം കോടതിയെ സമീപിച്ചു. ഇതിന്‍മേലുള്ള തര്‍ക്കവും ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് മരണം.
