നന്ദു മഹാദേവ വിടവാങ്ങി
കോഴിക്കോട്: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുപോലും ചിരിച്ചുകൊണ്ട് ആത്മവിശ്വാസം പകര്‍ന്ന നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. 27 വയസ്സുകാരന്‍ നന്ദു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായിരുന്നു. കോഴിക്കോട് എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ബാധിതര്‍ക്ക് ആശ്വാസം പകരുന്ന സമൂഹമാദ്ധ്യമകൂട്ടായ്മകൊണ്ടാണ് നന്ദു ഏറെ ശ്രദ്ധേയനായത്. നിരവധി പേർക്ക് ആത്മധൈര്യം പകര്‍ന്ന ക്യാന്‍സര്‍ പോരാളിയായിരുന്നു നന്ദുയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അര്‍ബുദം ബാധിച്ചശേഷമാണ് താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്ന നന്ദുവിന്‍റെ വാക്കുകള്‍ കേരളത്തിലെ സമൂഹമാദ്ധ്യമലോകം ഏറ്റെടുക്കുകയായിരുന്നു. അര്‍ബുദത്തോട് പടപൊരുതി നിരാശരായി തളര്‍ന്നുവീഴുന്ന നിരവധി പേർക്ക് നിറചിരിയോടെ നന്ദുനല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്നും ചികിത്സിക്കുന്ന സമയത്ത് അത്തരം ആത്മവിശ്വാസം മരുന്നിനേക്കാള്‍ ഫലം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുമായിബന്ധപ്പെട്ട് ആദ്യം തിരിച്ചറിഞ്ഞ അര്‍ബുദബാധയെ തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റിയെങ്കിലും അര്‍ബുദം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ബാധിക്കുകയായിരുന്നു. രണ്ടുമാസം ആയുസ്സ് പറഞ്ഞിടത്തുനിന്ന് രണ്ടു വര്‍ഷം പോരാടിയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.
