പുതിയ ഇനം വൈറസ് ബ്രിട്ടണില്‍ അതിവേഗം വ്യാപിക്കുന്നു
ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ ഇനം വൈറസ് അതിവേഗം വ്യാപിക്കുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെയാണ് ബ്രിട്ടണില്‍ കണ്ടെത്തിയത്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയതായും എന്നാല്‍ നിലവില്‍ രോഗകാരണമാകുന്ന വൈറസില്‍ നിന്ന് വ്യത്യസ്തമായതും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ പ്രവര്‍ത്തനരീതി പുതിയ വൈറസിനുണ്ടെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുസ്ഥലത്ത് ആറ് പേരിലധികം സംഘം ചേരുന്നത് നിരോധിച്ചു. വീടുകള്‍ക്ക് പുറത്തുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് നിയന്ത്രണമുണ്ട്. ദിനംപ്രതിയുള്ള രോഗികളുടേയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുന്നതു ആരോഗ്യവകുപ്പിന് ആശങ്ക വര്‍ധിപ്പിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി.
കൊറോണ വൈറസിന്റെ ജനിതകമാറ്റമുള്ള വിവിധ തരം വൈറസുകളെ കണ്ടെത്തിയിട്ടുള്ളതായും കാലക്രമേണ വൈറസിന്റെ ജനിതകഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യവിദഗ്ധന്‍ മൈക്ക് റയാന്‍ പറഞ്ഞു.
