ജോർദാൻ : യേശുക്രിസ്തു സ്നാനം സ്വീകരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ജോർദാൻ നദിയുടെ കിഴക്കൻ തീരത്ത്, സ്നാനത്തിന്റെ ചരിത്രവും ദൈവശാസ്ത്രപരമായ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു മ്യൂസിയം നിർമ്മിക്കാൻ ലണ്ടൻ ആസ്ഥാനമായുള്ള ‘നയൽ മക്ലോക്ലിൻ ആർക്കിടെക്റ്റ്സ്’ നേതൃത്വം നൽകുന്ന സംഘത്തെ തിരഞ്ഞെടുത്തു. ഫെബ്രുവരി 10-നാണ് അന്താരാഷ്ട്ര തലത്തിൽ നടന്ന ഡിസൈൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചത്. യുനെസ്കോ പൈതൃക പട്ടികയിലുള്ള ഈ പ്രദേശം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.
യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ രണ്ടായിരാം വാർഷികം ആഘോഷിക്കുന്ന 2030-ൽ ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് ഈ മേഖലയെ ഒരു പ്രധാന സാംസ്കാരിക-തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കാനുള്ള വിപുലമായ പദ്ധതികളാണ് ജോർദാൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന സഞ്ചാരികളെയും തീർത്ഥാടകരെയും ഉൾക്കൊള്ളുന്നതിനായി ‘ബാപ്റ്റിസം ഡെവലപ്‌മെന്റ് സോൺ’ എന്ന പേരിൽ വലിയൊരു നിർമ്മാണ പ്രവർത്തനമാണ് അവിടെ നടക്കുന്നത്.
കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ഒരു വാസ്തുവിദ്യാ യാത്രയായാണ് ഈ മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. സന്ദർശകർ ഒരു മരുഭൂമി ഉദ്യാനത്തിലൂടെ പ്രവേശിച്ച്, ഭൂമിക്കടിയിലേക്ക് ഇറങ്ങി, ജോർദാൻ നദിയെ സൂചിപ്പിക്കുന്ന ജലം നിറഞ്ഞ വിള്ളലിലൂടെ കടന്ന് നദിയിലേക്കുള്ള തീർത്ഥാടന പാതയിൽ പുനർജനിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. മ്യൂസിയത്തിന്റെ മുകൾഭാഗത്ത് ജോർദാൻ താഴ്‌വരയുടെ മനോഹരമായ കാഴ്ച ആസ്വദിക്കാൻ സാധിക്കുന്ന വിസ്തൃതമായ ഇടവും ഒരുക്കിയിട്ടുണ്ട്.

Comments are closed.