ബെംഗളൂരു: കർണാടകയിലെ വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ന്യൂനപക്ഷ ക്രിസ്ത്യാനികൾക്കായി വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം റവ.ഡോ.രവി മണിയുടെ നേതൃത്വത്തിൽ കർണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ നിസ്സാർ അഹമ്മദിന് നൽകി.
ന്യൂനപക്ഷങ്ങൾക്കായുള്ള സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും നിലവിലെ പദ്ധതികൾ പരിഷ്കരിക്കാനുമായി
കർണാടക ന്യൂനപക്ഷ കമ്മീഷൻ വിളിച്ച യോഗത്തിലാണ് ക്രൈസ്തവ പെന്തെക്കൊസ്ത് വിഭാഗങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്.
2025-26 ലെ വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ക്രൈസ്തവ സഭാ നേതാക്കളുമായി കമീഷൻ ചെയർമാൻ്റെ നേതൃത്വത്തിലാണ് ആലോചനയോഗം നടത്തിയത്. മുഖ്യധാരാ പെന്തെക്കൊസ്ത് സഭകളായ അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി, ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ശാരോൺ ഫെലോഷിപ്പ് തുടങ്ങി മൂവായിരത്തിലധികം സഭകൾ കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കർണാടക ന്യൂനപക്ഷ ഡെവലപ്മെൻറ് കോർപ്പറേഷൻ ഹാളിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗം മെറ്റിൽഡ ഡിസൂസ , ബ്രദർ . ഇ.യു. എഡ്വിൻ, സഭാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ചാക്കോ കെ തോമസ്, ബെംഗളൂരു
