ഇംഫാൽ: ലിബിയയിലും സിറിയയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ മുന്നിൽനിന്ന അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്കും 6 ഉക്രേനിയൻ പൗരന്മാരും എൻഐഎ പിടിയിലായി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും മ്യാൻമർ, ബംഗ്ലാദേശ് എന്നിവയുടെ ഭാഗങ്ങളെയും കൂട്ടിച്ചേർത്ത് പുതിയൊരു ‘ക്രിസ്ത്യൻ രാജ്യം’ രൂപീകരിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവർ എത്തിയതെന്ന് സംശയിക്കുന്നു.
കൊൽക്കത്ത, ഡൽഹി വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിലെത്തി മിസോറാം അതിർത്തി കടന്ന് മ്യാൻമറിലെ സായുധ ഗ്രൂപ്പുകൾക്ക് ആധുനിക ആയുധങ്ങളിലും ഡ്രോൺ യുദ്ധതന്ത്രങ്ങളിലും പരിശീലനം നൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യയെ വടക്കുകിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിലുഗുരി ഇടനാഴി ലക്ഷ്യമിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനായിരുന്നു നീക്കം.
അതീവ ഗൗരവകരമായ യുഎപിഎ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയ വിദേശ ഗൂഢാലോചനയുമായി ഈ അറസ്റ്റിന് വലിയ ബന്ധമുണ്ടെന്നാണ് സൂചന. ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഈ അന്താരാഷ്ട്ര ഭീഷണിയിൽ വിദേശ ഫണ്ടിംഗും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഐഎ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Comments are closed.