ജനീവ : സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സുഡാനിലെ അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ മരിച്ചത് പോഷകക്കുറവ് മൂലമെന്ന് ഐക്യരാഷ്ട്രസഭ. മെയ് 15 നും സെപ്റ്റംബർ 14 നും ഇടയിൽ അഞ്ച് വയസിന് താഴെയുള്ള 1,200 ലധികം കുട്ടികളാണ് മരിച്ചത്. എത്യോപ്യ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികള്‍, വൈറ്റ് നൈൽ സംസ്ഥാനത്തെ ഒമ്പത് അഭയാർഥി ക്യാമ്പുകളിലായി താമിസിച്ചിരുന്നവരാണെന്ന് യുഎൻ റെഫ്യൂജി ഏജൻസിയിലെ (യുഎൻഎച്ച്സിആർ) പൊതുജനാരോഗ്യ മേധാവി ഡോ അലൻ മൈന മാധ്യമങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് നവജാത ശിശുക്കളുടെ ജീവനും അപകടത്തിലാണെന്നും യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ അഞ്ച് മാസമായി സംഘർഷം അയവില്ലാതെ തുടരുകയാണ്. തുടർച്ചയായുണ്ടാകുന്ന ആക്രമണവും ആരോഗ്യപ്രവർത്തകരുടെയും ജീവനക്കാരുടെയും അഭാവവും രാജ്യത്തിൻറെ ആരോഗ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നും സ്ഥിതി രൂക്ഷമാകാൻ സാധ്യത കൂടുതലാണെന്നും യുഎൻ അറിയിച്ചു.
“ആരോഗ്യമേഖലയിലെ അവശ്യസാധനങ്ങളുടെ അപര്യാപ്തത മൂലം, മരണസംഘ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ക്യാമ്പുകളിലെ അഭയാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അധികൃതർ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് പകർച്ചവ്യാധികളുടെ അപകടസാധ്യത വർധിപ്പിക്കും.” ഡോ അലൻ മൈന പറഞ്ഞു. ഡെങ്കിപ്പനി, മലേറിയ എന്നിവകൂടാതെ, രാജ്യത്തുടനീളം 3,100 വസൂരി കേസുകളും 500 കോളറ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ആരംഭിച്ചതിനുശേഷം സുഡാനിൽ ആരോഗ്യമേഖലയ്ക്ക് നേരെ ഇതുവരെ 56 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. സംഘർഷം നടക്കുന്ന സംസ്ഥാനങ്ങളിലെ 80 ശതമാനം ആശുപത്രികളും പ്രവർത്തന രഹിതമാണെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. അപകടനിലയിലുള്ള 333,000 നവജാതശിശുക്കളിൽ ആയിരക്കണക്കിന് പേർ പ്രതിസന്ധി തരണം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ വർഷം അവസാനത്തോടെ, മരണസംഘ്യ വീണ്ടും ഉയരുമെന്നും യുണിസെഫ് പറഞ്ഞു.
