കൊവിഡ് നിയന്ത്രണം ലംഘിച്ച് വൈദിക സമ്മേളനം; സി എസ് ഐ സഭയ്‌ക്കെതിരെ കേസ് എടുത്തു, ബിഷപ്പ് ധര്‍മ്മരാജ് റസാലം പ്രതിയാകും
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനവും ധ്യാനവും സംഘടിപ്പിച്ചതിന് സി എസ് ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. മൂന്നാര്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹാഇടവക വൈദികരും കേസില്‍ പ്രതികളാവും. ദക്ഷിണകേരള മഹാഇടവക ബിഷപ്പ് എ ധര്‍മ്മരാജ് റസാലവും കേസില്‍ പ്രതിയാകും.മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സി എസ് ഐ പുരോഹിതര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സി എസ് ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തില്‍ വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. വൈദികന്‍ റവ ബിജുമോന്‍, റവ ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരും കാരക്കോണത്തെ ഡോ സോമര്‍വെല്‍ സി എസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് ചിലര്‍ വീടുകളിൽ ചികിത്സയിൽ തുടരുകയാണ്.
