കൃത്രിമ സൂര്യനെ പ്രവർത്തിപ്പിച്ചു ചൈന
കൃത്രിമ സൂര്യനെ പ്രവർത്തിപ്പിച്ചു ചൈന
സൗരയൂഥത്തിലെ കത്തിജ്വലിക്കുന്ന സൂര്യന്റെ സ്ഥാനത്ത് അതിനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ മനുഷ്യന്‍ സ്ഥാപിച്ചാല്‍ എന്താണു സംഭവിക്കുകയെന്നത് പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്. ചിലപ്പോള്‍ ലോകത്തിന്റെ തന്നെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കാം. ഭൂമിയില്‍ ആവശ്യമായ ഊര്‍ജോല്‍പ്പാദം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജഞര്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചത്.
കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ശാസ്ത്ര ലോകത്തെ ഊര്‍ജോല്‍പാദനത്തില്‍ വഴിത്തിരിവാമെന്നതില്‍ സംശയമില്ല. കൃത്രിമ സൂര്യന്‍ എന്നാണു വിളിക്കുന്നതെങ്കിലും ഇതൊരു ആറ്റമിക് ഫ്യൂഷന്‍ റിയാക്ടറാണ്. ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയാക്ടര്‍.
1998 ലാണ് കൃത്രിമ സൂര്യനെ നിര്‍മിക്കാന്‍ ചൈനീസ് ഭരണകൂടം ആദ്യമായി അനുമതി നല്‍കിത്. ആദ്യപദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കന്റ് മാത്രം പ്രവര്‍ത്തന ശേഷിയുള്ളതായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരവുമുണ്ടാവും. 100 ദശലക്ഷം സെല്‍ഷ്യസാണ് ചൂട്.
ചൈന നിര്‍മിക്കുന്ന എച്ച്എല്‍-2എം ടോകാമാക് കൂറ്റന്‍ റിയാക്ടറിനെയാണ് ശാസ്ത്രലോകം കൃത്രിമ സൂര്യന്‍ എന്നു വിശേഷിപ്പിക്കുന്നത്.
കൃത്രിമ സൂര്യന്‍ പദ്ധതിയിൽ ലോകത്തിലെ വൻ ശക്തികളും
ഫ്രാന്‍സിലും സൂര്യന്റെ ഒരു കൊച്ചു പതിപ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 20 ബില്ല്യണ്‍ യൂറോ ചിലവ് കണക്കാക്കുന്ന ഈ വന്‍ പദ്ധതി ഇന്ത്യയുടെ കൂടി അഭിമാനമാണ്. കൃത്രിമസൂര്യന്റെ ഭാഗങ്ങള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നതാണ് അഭിമാനത്തിന്റെ കാരണം.
ഇന്റർനാഷണല്‍ തെർമോന്യൂക്ലിയാർ എക്സ്പെരിമെന്റൽ റിയാക്ടേർസ് (ITER) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ നൂറ്റാണ്ടിലെ ഏറ്റവും ചിലവേറിയ ശാസ്ത്ര പരീക്ഷണമായാണ് വിശേഷിപ്പിക്കപ്പെടുന്നത്17500 കോടി രൂപ ഈ ശാസ്ത്ര പരീക്ഷണത്തിനായി മുടക്കാന്‍ ഇന്ത്യ തയാറായിട്ടുണ്ട്. ഇത് ആകെ ചിലവിന്റെ പത്ത് ശതമാനം വരും. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്. ഏകദേശം 28000 ടണ്ണായിരിക്കും കൃത്രിമസൂര്യന്റെ ഭാരം.
പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ITER പദ്ധതിയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്.
ഈ കൃത്രിമസൂര്യന്റെ താപം നിയന്ത്രിക്കാനുള്ള കവചമാണ് ഇന്ത്യയില്‍ പ്രധാനമായും നിര്‍മിക്കുക. ഗുജറാത്തിലെ എല്‍ ആൻഡ് ടി പ്ലാന്റിലായിരിക്കും ഇത് നിര്‍മിക്കുക. 3800 ടണ്‍ ഭാരമുള്ള ഈ കവചത്തിന് കുത്തബ്മീനാറിന്റെ മുകള്‍ഭാഗത്തിന്റെ പകുതി വലുപ്പം വരുമെന്നാണ് കരുതുന്നത്.
2025 ഓടെ കൃത്രിമസൂര്യന്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ 2040ല്‍ ഈ കൃത്രിമസൂര്യനില്‍ നിന്നും ഊര്‍ജ്ജം ഉൽപാദിപ്പിക്കാനാകും. പദ്ധതി വിജയിച്ചാല്‍ സമാനമായ കൃത്രിമസൂര്യനുകള്‍ ഭൂമിയില്‍ പലയിടത്തും ഉയരും. 35 രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ പദ്ധതിക്കു വേണ്ടി ഊണും ഉറക്കുമൊഴിച്ച് ഗവേഷണം നടത്തുന്നത്
