ലഡാക് : ലഡാക്കിലെ തന്ത്രപ്രധാനമായ അതിർത്തി മേഖലകളിൽ വർദ്ധിച്ചുവരുന്ന മതപരിവർത്തന പ്രവർത്തനങ്ങൾ തടയാൻ കർശനമായ നിയമം വേണമെന്ന് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ (LBA) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, ലഡാക്കിന്റെ തനതായ മതസൗഹാർദ്ദവും സാംസ്കാരിക സന്തുലിതാവസ്ഥയും നിലനിർത്താൻ ഇത്തരമൊരു നിയമം അത്യന്താപേക്ഷിതമാണെന്ന് എൽ.ബി.എ പ്രസിഡന്റ് ചെറിംഗ് ദോർജെ ലക്രൂക്ക് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമ മാതൃകകൾ ലഡാക്കിലും നടപ്പിലാക്കണമെന്നും പ്രലോഭനങ്ങളിലൂടെയും വിവാഹങ്ങളിലൂടെയുമുള്ള മതപരിവർത്തനം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്കിലെ സാൻസ്കർ മേഖലയിൽ നിന്നുള്ള ബുദ്ധമത വിശ്വാസിയായ പെൺകുട്ടി കാർഗിലിലെ യുവാവിനൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദങ്ങളാണ് ഈ ആവശ്യത്തിന് ആക്കം കൂട്ടിയത്. വിവാഹത്തെ മതപരിവർത്തനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തടയണമെന്നും ദരിദ്രരായ കുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ള സംഘടിത മതപരിവർത്തന ക്യാമ്പയിനുകൾക്കെതിരെ നടപടി വേണമെന്നുമാണ് സംഘടനയുടെ പ്രധാന വാദം. ലഡാക്കിന് പ്രത്യേക സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ടുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് ഈ പുതിയ ആവശ്യവും കേന്ദ്രത്തിന് മുന്നിലെത്തിയിരിക്കുന്നത്.

Comments are closed.