അബൂജ : സ്കൂളിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട, നൈജീരിയയിലെ എമുരിലെ അപ്പോസ്തോലിക് ഫെയ്ക്ക് ചർച്ച് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂളിലെ ആറു കുട്ടികളെയും രണ്ട് അധ്യാപകരെയും മോചിപ്പിച്ചു. ജനുവരി 29-ന് സ്കൂൾ ബസിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ആണ് കുട്ടികളെയും അധ്യാപകരെയും ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.
തടവിലാക്കപ്പെട്ട് ആറുദിവസത്തിനുശേഷം, ഫെബ്രുവരി 4-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സുരക്ഷാസേന കുട്ടികളെ മോചിപ്പിച്ചത്. എന്നാൽ സ്കൂൾ ബസിന്റെ ഡ്രൈവർ തായെ റസാക്കിയെ അക്രമിസംഘം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു ചില അറസ്റ്റുകൾ നടന്നെങ്കിലും മുഴുവൻ കുറ്റവാളികളെയും നിയമത്തിനുമുൻപിൽ കൊണ്ടുവരുമെന്ന് സുരക്ഷാസേന അറിയിച്ചു.
നൈജീരിയയിലെ ഇബാദാൻ പ്രവിശ്യയിലെ കത്തോലിക്കാ ബിഷപ്പുമാർ, തങ്ങളുടെ പ്രവിശ്യയിൽ തുടർച്ചയായി നടക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിലും കൊലപാതകങ്ങളിലും ഞെട്ടൽ രേഖപ്പെടുത്തിയ ബിഷപ്പുമാർ, നൈജീരിയ അതിവേഗം വെറുപ്പും ശത്രുതയും നിറഞ്ഞ കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും നൽകി.
