കൊച്ചി: സംഘർഷ ഭൂമിയായ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും, കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട സഹോദരങ്ങളോട് ഐക്യദാര്‍ഢ്യമറിയിച്ചും കെസിബിസി പ്രാർത്ഥന നടത്തി.
വല്ലാര്‍പാടം മരിയന്‍ തീർത്ഥാടന ബസിലിക്ക ദേവാലയത്തിലായിരുന്നു പ്രാർത്ഥനായജ്ഞം.കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി.
വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും അക്രമിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മത വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്കു വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പൂരിൽ നിന്ന് കേൾക്കുന്നത്.രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്കു സുരക്ഷയും ഉറപ്പിക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്‌ളീമിസ് ബാവ ഓർമിപ്പിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു.
