വത്തിക്കാൻ സിറ്റി: യേശുവിന്റെ അമ്മയായ മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്നും ഈ പദവി ഉപയോഗിക്കുന്നത് കത്തോലിക്കാ സഭയിലെ വിശ്വാസികൾ ഒഴിവാക്കണമെന്നും വത്തിക്കാൻ. വർഷങ്ങളായി സഭയ്ക്കുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് വിരാമമിട്ട് വിശ്വാസതിരുസംഘം പുറത്തിറക്കിയ പുതിയ ശാസനമാണ് ഇക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയത്.
ലിയോ പതിന്നാലാമൻ മാർപാപ്പ അംഗീകരിച്ച പുതിയ പ്രബോധനം അനുസരിച്ച് ലോകത്തെ നിത്യനരകത്തിൽനിന്ന് രക്ഷിക്കുന്നതിൽ മറിയത്തിന് പങ്കില്ല. അമ്മയായ മറിയത്തിന്റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും യേശു ഒറ്റയ്ക്കാണ് കുരിശുമരണത്തിലൂടെ മനുഷ്യവംശത്തിന് രക്ഷയേകിയതെന്നാണ് കത്തോലിക്കാവിശ്വാസം. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നൽകുന്നതിനെ അന്തരിച്ച മാർപാപ്പമാരായ ഫ്രാൻസിസും ബെനഡിക്ട് പതിനാറാമനും ശക്തമായി എതിർത്തിരുന്നു. ബെനഡിക്ട് പതിനാറാമന്റെ മുൻഗാമി ജോൺപോൾ രണ്ടാമൻ മാർപാപ്പ മുൻപ് ഈ വിശേഷണത്തെ പിന്തുണച്ചിരുന്നെങ്കിലും വിശ്വാസതിരുസംഘം സംശയമുന്നയിച്ചതിനെ തുടർന്ന് പിന്നീട് അദ്ദേഹം പരസ്യമായി അതുപയോഗിക്കുന്നത് അവസാനിപ്പിച്ചു.

Comments are closed.