ന്യൂയോർക്ക്: ക്രിസ്മസ് സീസണിൽ ടൈംസ് സ്ക്വയറിലെ ഒരു ഡിജിറ്റൽ ബോർഡിൽ പ്രത്യക്ഷപ്പെട്ട പരസ്യം ശക്തമായ ചർച്ചക്ക് വഴിതെളിക്കുന്നു. യേശു പലസ്തീനിയാണ് എന്നാണ് പരസ്യവാചകം. പച്ച പശ്ചാത്തലത്തിൽ കടുംകറുപ്പ് അക്ഷരങ്ങളിലാണ് സന്ദേശം.
ഈ രാഷ്ട്രീയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വിമർശനവും പിന്തുണയും ഒരേസമയം ഉയർത്തുകയാണ്.
അമേരിക്കൻ – അറബ് ആന്റി-ഡിസ്ക്രിമിനേഷൻ കമ്മിറ്റിയാണ് ഈ ക്രിസ്മസ് ആശംസ ബോർഡിൽ പ്രദർശിപ്പിച്ചത്. യേശുവിനെ ബെത്‌ലഹേമിൽ ജനിച്ച ഒരു പലസ്തീൻ അഭയാർത്ഥിയെന്ന നിലയിലാണ് വാചകം വിശേഷിപ്പിക്കുന്നത്.
ഗാസയിലെ വംശഹത്യയും അധിനിവേശവും പശ്ചാത്തലമാക്കിയുള്ള സാംസ്കാരിക പ്രതിരോധത്തിന്റെ ഭാഗമാണ് സന്ദേശം. യേശു ഒരുപാട് മതങ്ങളിൽ ആദരിക്കപ്പെടുന്ന പ്രവാചകനാണെന്നും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. വ്യത്യസ്ത സന്ദേശങ്ങൾ വർഷം മുഴുവനും ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കപ്പെടുന്നതായും അത് ചർച്ചയ്ക്ക് തുടക്കം കുറിക്കന്നത് നല്ലതാണെന്നും എഡിസി ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ അഡെബ് അയൂബ് പറഞ്ഞു. സന്ദേശം മനോഹരവും ചിന്തോദ്ദീപകവുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ യേശുവിന്റെ കാലത്ത് പലസ്തീൻ ഒരു രാഷ്ട്രീയ സംവിധാനമായി നിലവിലില്ലായിരുന്നു എന്നാണ് മറ്റുള്ളവരുടെ വിമർശനം.

Comments are closed.