മിസൈൽ ഭീതിയിൽ ജറുസലേം; ലോകസഭകളോട് പ്രാർത്ഥന അഭ്യർത്ഥിച്ച് ബിഷപ്പ്
ജെറുസലേം : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധക്കളമായ സാഹചര്യത്തിൽ സമാധാനത്തിനായി മുറവിളി കൂട്ടി ക്രൈസ്തവ സഭാ നേതാക്കൾ. ജറുസലേം അർച്ച് ബിഷപ്പ് ഡോ. ഹോസം നൗം മേഖലയിലെ ഭീകരമായ അക്രമചക്രത്തെ അപലപിച്ചു. മിസൈൽ ആക്രമണങ്ങൾ കാരണം മെഡിറ്ററേനിയൻ മുതൽ പേർഷ്യൻ ഗൾഫ് വരെയുള്ള സഭാംഗങ്ങൾ ജീവൻ രക്ഷിക്കാൻ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് സഭാനേതൃത്വം.
ഇറാൻ വംശജയായ ബ്രിട്ടീഷ് ബിഷപ്പ് ഡോ. ഗുലി ഫ്രാൻസിസ് ദെഹ്ഖാനിയും മേഖലയിലെ ദയനീയ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ വീഴ്ചകൾക്കിടയിലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരിക്കാനാവില്ലെന്ന് അവർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 48 ഇറാനിയൻ നേതാക്കളെ വധിച്ചതായി അവകാശപ്പെടുമ്പോഴും നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായി ലോകസഭകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അർച്ച് ബിഷപ്പ് നൗം ആഹ്വാനം ചെയ്തു.

Comments are closed.