ലാഹോർ: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഇസ്ലാം മതസ്ഥര്‍ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് കണ്ടെത്തിയ ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരിന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ എന്നീ സഹോദരങ്ങളെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. എന്നാൽ രണ്ടു ഇസ്ലാം മതവിശ്വാസികള്‍ ക്രൈസ്തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി മതനിന്ദാ കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന് സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. കലാപകാരികളെന്ന് സംശയിക്കുന്ന നൂറ്റിഅന്‍പതോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചിരിന്നു.
