ഗാസ : ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഗാസയുടെ തെക്കുനിന്ന് സഹായവുമായി പുറപ്പെട്ട 13 ട്രക്കുകൾ സുരക്ഷിതമായി വടക്കൻ മേഖലയിലെത്തി. നാലു മാസത്തിനിടെ ഇതാദ്യമാണ് മേഖലയിലേക്ക് കരമാർഗം തടസ്സമില്ലാതെ സഹായമെത്തിയത്. ജബാലിയയിലും ഗാസ സിറ്റിയിലുമാണ് ട്രക്കുകൾ എത്തിയത്. സഞ്ചികളിലാക്കിയ ധാന്യപ്പൊടിയുടെ വിതരണവും ആരംഭിച്ചു. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ സഹായവിതരണം ഇസ്രയേൽ സൈന്യം തടഞ്ഞിരിക്കുകയായിരുന്നു.
ഇതിനിടെ, മധ്യഗാസയിലെ ദെയ്റെൽ ബലാഹിൽ ഒരു വീട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം 12 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആളുകൾ താമസമുള്ള കെട്ടിടങ്ങൾ തിരഞ്ഞുപിടിച്ചു ബോംബിടുന്നതു വർധിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 31,645 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതിനിടെ, തെക്കൻ ലബനനിലെ നഖൂറ, ഹമൂൽ പ്രദേശങ്ങളിൽ ഇസ്രയേൽ സേന ഷെല്ലിങ് ശക്തമാക്കി
