ബ്രിട്ടൻ ‘അവിശ്വാസി’കളുടെ നാടോ? ആഗോള ആത്മീയ ഭൂപടത്തിൽ വൻ അട്ടിമറി
വെയ്ൽസ് : ലോകമെമ്പാടുമുള്ള മതപരമായ സ്വത്വങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വൻ മാറ്റങ്ങൾ വെളിപ്പെടുത്തി പ്യൂ റിസർച്ച് സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. ക്രിസ്ത്യൻ ജനസംഖ്യ ഇംഗ്ലണ്ടിലും വെയ്ൽസിലും ആദ്യമായി പകുതിയിൽ താഴെയായി കുറഞ്ഞുവെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നത്. 2001-ൽ ജനസംഖ്യയുടെ 72 ശതമാനമായിരുന്ന ക്രൈസ്തവർ ഇപ്പോൾ വെറും 46 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതോടെ ഒരു മതവിഭാഗത്തിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ലോകത്തെ അപൂർവ്വം രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനും ഇടംപിടിച്ചു.
പാശ്ചാത്യ യൂറോപ്പിൽ പടരുന്ന മതപരമായ നിസ്സംഗതയുടെ പ്രതിഫലനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ബ്രിട്ടനിലെ 37 ശതമാനം ആളുകൾ തങ്ങൾക്ക് യാതൊരു മതവുമായോ വിശ്വാസവുമായോ ബന്ധമില്ലെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതവൈവിധ്യ സൂചികയിൽ 10-ൽ 9.3 സ്കോർ കരസ്ഥമാക്കി സിംഗപ്പൂർ ലോകത്തെ ഏറ്റവും വലിയ മതസൗഹാർദ്ദവും വൈവിധ്യവുമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ബുദ്ധമതം, മതരഹിതർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർ കൃത്യമായ അനുപാതത്തിൽ വസിക്കുന്ന സിംഗപ്പൂരിന്റെ മാതൃക ആഗോള ശ്രദ്ധ നേടുന്നു. പരമ്പരാഗത സഭകളുടെ അംഗസംഖ്യയിൽ ഇടിവുണ്ടാകുമ്പോഴും, കുടിയേറ്റക്കാരുടെയും യുവാക്കളുടെയും പിന്തുണയോടെ പെന്തക്കോസ്ത്, ഓർത്തഡോക്സ് സഭകൾ യൂറോപ്പിൽ വളർച്ച രേഖപ്പെടുത്തുന്നത് പ്രതീക്ഷാജനകമായ മാറ്റമാണ്.

Comments are closed.