അറബിക്കടലിൽ ലൈബീരയിൻ പതാകയുള്ള ഇന്ത്യൻ ചരക്ക് കപ്പൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ട്. 15 ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ട് പോയ എംവി ലീല നോർഫോക്ക് എന്ന കപ്പൽ യുകെഎംടിഒ പോർട്ടലിൽ വച്ച് വ്യാഴാഴ്ച വൈകുന്നേരം അജ്ഞാതരായ സായുധ സേനാംഗങ്ങൾ തട്ടിയെടുത്തതായി സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചിരുന്നു.
അതിവേഗം പ്രതികരിച്ച ഇന്ത്യൻ നാവികസേന, യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയേയും, കടലിൽ പട്രോളിങ് നടത്തുന്ന നിരീക്ഷണ വിമാനം (എംപിഎ) പി 8 വണ്ണിനേയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് നാവികസേന ഇക്കാര്യം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ നാവികസേന വിമാനം കപ്പലിന് മുകളിലൂടെ പറക്കുകയും, കപ്പൽ ജീവനക്കാരുമായി സമ്പർക്കം സ്ഥാപിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നാവികസേനയുടെ വിമാനം കപ്പലിന്റെ ചലനം നിരീക്ഷിക്കുന്നത് തുടരുകയാണ്. ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് സഹായം നൽകുന്നതിനായി ഐഎൻഎസ് ചെന്നൈ പോകുകയാണെന്നും നാവികസേന മേധാവികൾ അറിയിച്ചു.
“പ്രദേശത്തെ മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അന്താരാഷ്ട്ര പങ്കാളികളുമായും സൗഹൃദപരമായ വിദേശ രാജ്യങ്ങളുമായും ചേർന്ന് മേഖലയിലെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണ്,” നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
എംവി ചെം പ്ലൂട്ടോ ആക്രമിക്കപ്പെട്ടതിന് ഒരു ദിവസത്തിന് തൊട്ടടുത്ത ദിവസം, 25 ഇന്ത്യൻ ജീവനക്കാരുമായി ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗാബൺ പതാക ഘടിപ്പിച്ച വാണിജ്യ എണ്ണക്കപ്പൽ എംവി സായിബാബയും ഡ്രോൺ ആക്രമണത്തിനിരയായി. നോർവീജിയൻ പതാകയുള്ള കപ്പൽ തെക്കൻ ചെങ്കടലിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
