ഗസ: ഗസയിലെ വെടിനിർത്തലിന് പുതിയ നിർദേശം മുന്നോട്ട് വെച്ച് ഹമാസ്. മധ്യസ്ഥരായ ഈജിപ്തിനും ഖത്തറിനും പുതിയ നിർദേശം കൈമാറിയതായി ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഗസയിൽ വെടിനിർത്തൽ, സഹായം എത്തിക്കുക, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിൽ തിരികെ എത്തിക്കുക, യിസ്രായേലി സൈന്യം ഗസയിൽ നിന്ന് പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് നിർദേശത്തിൽ ഉന്നയിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളും അവരെക്കുറിച്ചുള്ള ആശങ്കകളുമാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് ഹമാസ് അറിയിച്ചു. ഹമാസിൻ്റെ പുതിയ നിർദേശം യാഥാർത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങളാണെന്നും പദ്ധതി മണ്ടത്തരമാണെന്നും പറഞ്ഞ യിസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം നിർത്തുന്നതിനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി.
