*
യുകെ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കം ചെയ്യുകയോ വേർപെടുത്തുകയോ ചെയ്യുന്നത് തങ്ങളുടെ മുൻഗണനയിലുള്ള കാര്യമല്ലെന്ന് ഗ്രീൻ പാർട്ടി വ്യക്തമാക്കി. സഭയെ സ്വയംഭരണാധികാരമുള്ള സ്ഥാപനമാക്കി മാറ്റാനും ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലെ നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ഒഴിവാക്കാനുമുള്ള പദ്ധതികൾ പാർട്ടിയുടെ നയരേഖയിലുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബിഷപ്പുമാരെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഒഴിവാക്കാനും പദ്ധതിയുണ്ടെന്നായിരുന്നു ആരോപണം.
എന്നാൽ, ജനാധിപത്യപരമായ രീതിയിൽ കാലാകാലങ്ങളിൽ നയങ്ങൾ പുതുക്കുന്നത് തങ്ങളുടെ സ്വാഭാവിക പ്രക്രിയയാണെന്ന് ഗ്രീൻ പാർട്ടി വക്താവ് പ്രതികരിച്ചു. ഓരോ തിരഞ്ഞെടുപ്പ് സമയത്തും ഗവൺമെന്റിനായുള്ള തങ്ങളുടെ വിശദമായ പദ്ധതികൾ കൃത്യമായി അവതരിപ്പിക്കാറുണ്ട്. സഭയുടെ പദവിയെക്കുറിച്ചുള്ള ചർച്ചകളേക്കാൾ ജനങ്ങൾ നേരിടുന്ന ഉടനടി പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾക്കാണ് പാർട്ടി ഇപ്പോൾ പ്രാധാന്യം നൽകുന്നത്. സഭയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ പാർട്ടി താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.