തമിഴ്നാട് :തമിഴ്നാട്ടിലെ ഔദ്യോഗിക ‘ഡ്രൈ ഡേ’ (മദ്യരഹിത ദിനം) പട്ടികയിൽ ദുഃഖവെള്ളിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമലോർപ്പവ മാതാ മദ്യവിലക്ക് സഭ സംസ്ഥാന സർക്കാരിന് നിയമപരമായ നോട്ടീസ് അയച്ചു. ജനുവരി 27-നാണ് സംഘടന ഈ നോട്ടീസ് നൽകിയത്. നിലവിലെ സർക്കാർ നയം വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളെ തുല്യമായല്ല പരിഗണിക്കുന്നതെന്നും, ഇത് വിവേചനപരമാണെന്നും സംഘടന ആരോപിക്കുന്നു. മദ്യപാനത്തിനെതിരെ ദീർഘകാലമായി പ്രവർത്തിക്കുന്ന ഈ സംഘടന, തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഡ്രൈ ഡേ കലണ്ടറിൽ പ്രധാന ദേശീയ അവധി ദിനങ്ങളും വിവിധ മതവിഭാഗങ്ങളുടെ ആഘോഷ ദിനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുഃഖവെള്ളിയെ ഇതിൽ നിന്നും ഒഴിവാക്കിയത് നിയമത്തിന് മുന്നിലെ തുല്യത എന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. തൂത്തുക്കുടി രൂപത കേന്ദ്രമായി 1912-ൽ സ്ഥാപിതമായ ഈ സംഘടന, തീരദേശ ഗ്രാമമായ ഉവരിയിൽ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആവശ്യം അധികാരികൾക്ക് മുന്നിൽ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഡയറക്ടർ ഫാദർ ജയന്തൻ ഡി ഗ്രേസ് വ്യക്തമാക്കി.
കേരളം, ഡൽഹി തുടങ്ങിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ ദുഃഖവെള്ളി ഡ്രൈ ഡേ ആയി ആചരിക്കുന്നുണ്ടെന്നും തമിഴ്നാടിന് എന്തുകൊണ്ട് ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും സംഘടന ചോദിക്കുന്നു. മതപരമായ എല്ലാ പാരമ്പര്യങ്ങളെയും മുൻഗണനകളോ ഒഴിവാക്കലുകളോ ഇല്ലാതെ തുല്യമായി പരിഗണിക്കണമെന്ന സുപ്രീം കോടതി വിധികൾ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ സർക്കാർ മറുപടി നൽകിയില്ലെങ്കിൽ നിയമപരമായ ഇടപെടലുകളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Comments are closed.