ഫാ. ഡോ. റ്റി .ജെ ജോഷ്വാ – ഇരുൾ അടഞ്ഞ ലോകത്തിന് പ്രകാശം അണിയിച്ച വൈദിക ശ്രേഷ്ഠൻ- മാർത്തോമ്മ മെത്രാപ്പോലിത്ത
തിരുവല്ല : ഇരുൾ അടഞ്ഞ ലോകത്തിന് പ്രകാശം അണിയിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ.ഡോ. റ്റി.ജെ ജോഷ്വായെന്നും ആഴമായ വേദജ്ഞാനവും പ്രതിസന്ധികളിലെ പ്രത്യാശയും അച്ചനെ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയെന്നും ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യാശയുടെ സാക്ഷ്യ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്നുംഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സങ്കീർത്തന സൗന്ദര്യം ഗുരുരത്നം ഫാ. ഡോ. റ്റി.ജെ ജോഷ്വാ അനുസ്മരണം കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ഇന്നത്തെ ചിന്താവിഷയത്തിലൂടെ മതത്തിന്റെ അതിരുകൾ ഭേദിച്ച് വായനക്കാരിലേക്ക് ചിന്തോദീപകമായ ആശയങ്ങൾ പങ്കിടുവാൻ സാധിച്ചതിലൂടെ മതാതീതമായ മാനവികതയുടെ വേറിട്ട അനുഭവമാണ് അദ്ദേഹം ലോകത്തിന് നൽകിയതെന്നും വായനക്കാർക്ക് പ്രത്യാശയുടെ ഗോപുരമായി മാറുവാൻ അദ്ദേഹത്തിൻ്റെ രചനകൾ സഹായകമായെന്നും മെത്രാപ്പോലിത്ത പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യ അനുസ്മരണം നടത്തി. കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. റെജി മാത്യു, കൺവീനർ ജോജി പി. തോമസ്, വികാരി ഫാ. ചെറിയാൻ ജേക്കബ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, റവ. ഡോ. ഉമ്മൻ ഫിലിപ്പ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു. വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗം ആദരവ് അർപ്പിച്ചു.
