പാകിസ്ഥാൻ : പാകിസ്താനിലെ കസൂർ ജില്ലയിലുള്ള ഫൂൽനഗറിൽ ഇഷ്ടികച്ചൂള തൊഴിലാളിയായ സാദിഖ് മസീഹ് വർഷങ്ങൾക്ക് മുൻപ് തൊഴിലുടമയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതനായി. കടബാധ്യതകൾ തീർക്കാമെന്ന വാഗ്ദാനത്തിലാണ് അന്ന് ഈ മതപരിവർത്തനം നടന്നത്. തുടർന്ന് പാകിസ്താനിലെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് ‘മുഹമ്മദ് സാദിഖ്’ എന്ന് മാറ്റുകയും പുതിയ തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു.
പിതാവിന്റെ രേഖകളിൽ മതം മാറിയതോടെ അദ്ദേഹത്തിന്റെ അഞ്ച് മക്കൾക്കും തങ്ങളുടെ ദേശീയ തിരിച്ചറിയൽ കാർഡുകളിൽ ക്രൈസ്തവ വിശ്വാസികളാണെന്ന് രേഖപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണെന്ന് മകൻ സുഫിയാൻ മസീഹ് വെളിപ്പെടുത്തി. ഔദ്യോഗിക രേഖകൾ പ്രകാരം പിതാവ് മുസ്ലിം ആയതിനാൽ മക്കളെയും മുസ്ലിംകളായി മാത്രമേ കണക്കാക്കൂ എന്ന കർശന നിലപാടിലാണ് അധികൃതർ. തങ്ങൾ ജനിച്ചതും വളർന്നതും ക്രൈസ്തവ വിശ്വാസത്തിലാണെന്നും പിതാവ് നിർബന്ധിതമായി മതം മാറ്റപ്പെട്ടതാണെന്നും മക്കൾ വാദിക്കുന്നു.
പാകിസ്താനിലെ ഇഷ്ടികച്ചൂളകളിൽ ജോലി ചെയ്യുന്ന പാവപ്പെട്ട ക്രൈസ്തവർക്കിടയിൽ ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ പതിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യവും കടബാധ്യതയും മുതലെടുത്ത് തൊഴിലാളികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും പിന്നീട് രേഖകളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിലൂടെ അവരുടെ അടുത്ത തലമുറയുടെ മതസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. ഈ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി പ്രാദേശിക സഭാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

Comments are closed.