ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന്
ഇസ്രായേലിനോട് പകരം വീട്ടുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി.
“ഞങ്ങളുടെ അതിഥിയെയാണ് അദ്ദേഹം താമസിച്ച വീട്ടിൽ വെച്ച് ഇസ്രായേൽ വകവരുത്തിയത്. ഈ നടപടി ശക്തമായ പ്രതികാര നടപടിക്ക് കളമൊരുക്കിയിരിക്കുകയാണ്”- ഖമേനി പറഞ്ഞു.
ഹനിയ വധത്തോടെ ഗാസായുദ്ധം പശ്ചിമേഷ്യയിലാകെ കൂടുതൽ പ്രത്യാഘാതമുണ്ടാകുന്ന തലത്തിലേക്കുയർന്നെന്ന് ഹമാസിന്റെ സായുധവിഭാഗമായ എസെദിൻ അൽ ഖസം ബ്രിഗേഡ് പറഞ്ഞു. വധത്തെ അപലപിച്ച പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പലസ്തീൻകാരോട് ഇസ്രയേലിനെതിരേ ഐക്യപ്പെടാൻ ആഹ്വാനംചെയ്തു.
ഇക്കൊല്ലം ഏപ്രിലിൽ ഗാസയിലെ ഷതി അഭയാർഥിക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹനിയെയുടെ മൂന്നുമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ ഏഴിന് ഗാസയിൽ യുദ്ധം തുടങ്ങിയശേഷം ഹനിയെയുടെ കുടുംബത്തിലെ 60 പേരെയാണ് ഇസ്രയേൽ വധിച്ചത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെപേരിൽ ജീവനെടുക്കുമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നവരിൽ ഒരാളാണ് ഹനിയ.
