മാലി : അധികാരത്തിലെത്തിയ ശേഷം ഇന്ത്യയോടുള്ള എതിർപ്പ് ശക്തമാക്കുകയും ചൈനയുമായി കൂടുതൽ അടുക്കുകയും ചെയ്ത മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇപ്പോൾ നിലപാട് മാറ്റി. ദ്വീപ് രാഷ്ട്രത്തിന് കടാശ്വാസം തുടരണമെന്ന് മുയിസു അഭ്യർത്ഥിക്കുകയും മാലിദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായി തുടരുമെന്നും പ്രസ്താവിച്ചു. 2023 വരെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസം തേടിയിരിക്കുന്നത്. പ്രാദേശികമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുയിസു പുതിയ നിലപാട് വ്യക്തമാക്കിയത്. മാലിദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായക കക്ഷിയാണ്. അവർ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.
മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തിൽ സംശയമേ ഇല്ല- മുയിസു പറഞ്ഞു.
മുയിസു ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. മാലിദ്വീപിൽ നിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന മുയിസുവിൻ്റെ ആവശ്യം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം മെയ് 10-നകം എല്ലാ സൈനികരെയും പിൻവലിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ആദ്യ ബാച്ച് ഇന്ത്യൻ സൈനികർ മാലിദ്വീപിൽ നിന്ന് മടങ്ങി. മാലിദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മുയിസു തെറ്റിച്ചിരുന്നു
