ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ ഗൾഫ് കടലിൽ അതീവ ഗുരുതരമായ സാഹചര്യമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ. ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ 20,000 കപ്പൽ ജീവനക്കാരും 15,000 വിനോദസഞ്ചാരികളും നടുക്കടലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഐ എം ഒ അറിയിച്ചു.
യുദ്ധം തുടങ്ങിയ ശനിയാഴ്ച മുതൽ മേഖലയിലെ കപ്പലുകൾക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങളിൽ രണ്ട് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടി പ്രഖ്യാപിച്ചതോടെയാണ് ഗൾഫ് മേഖല യുദ്ധക്കളമായി മാറിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയതോടെ ചരക്ക് കപ്പലുകൾക്കും ക്രൂയിസ് കപ്പലുകൾക്കും യാത്ര തുടരാനാകാത്ത സ്ഥിതിയാണ്.

Comments are closed.