ലാഹോർ: വ്യാജമായ മതനിന്ദാ കുറ്റങ്ങൾ ചുമത്തി ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന പാകിസ്ഥാനിലെ ക്രിസ്ത്യൻ യുവതിയായ സ്റ്റെല്ല ഖവാറിന് (29) ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നവംബർ 6-ന് ജസ്റ്റിസ് അസ്ജാദ് ജാവേദ് ഖുരാൽ ഇവരെ ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടത്.
2024 മെയ് 12-ന് അറസ്റ്റിലായ സ്റ്റെല്ല ഖവാർ സിയാൽകോട്ട് ജില്ലാ ജയിലിലായിരുന്നു. പാകിസ്ഥാൻ ശിക്ഷാ നിയമത്തിലെ 295-എ (മതവികാരം വ്രണപ്പെടുത്തൽ), 505 (പൊതുജന ഭയം ജനിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിരോധിക്കപ്പെട്ട തീവ്രവാദ പാർട്ടിയായ തഹ്‌രീക്-ഇ-ലബ്ബൈക്ക് പാകിസ്ഥാന്റെ പ്രാദേശിക നേതാവ് നൽകിയ അനുബന്ധ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാലും ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതിനാലും പ്രോസിക്യൂഷൻ സാക്ഷിയുടെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഖവാർ പ്രതിയായതെന്ന് കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളുടെ അഭാവം പരിഗണിച്ച് ഓരോ കേസിലും 200,000 പാകിസ്ഥാൻ രൂപ (ഏകദേശം 706 യുഎസ് ഡോളർ) ജാമ്യത്തുകയായി കെട്ടിവെച്ചതിനെ തുടർന്നാണ് യുവതിക്ക് മോചനം ലഭിച്ചത്.

Comments are closed.