തീപിടുത്തത്തിൽ മരണമടഞ്ഞ ക്രൈസ്തവർക്ക് യാത്ര അയപ്പ് നൽകി ഈജിപ്ത്
കെയ്‌റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലെ കോപ്റ്റിക് ഓർത്തഡോക്‌സ് ദൈവാലയത്തിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 18 കുട്ടികൾ ഉൾപ്പെടെയുള്ള 41 പേർക്കും യാത്രയ അയപ്പ് നൽകി ഈജിപ്ത്. നൈൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ നഗരത്തിലെ രണ്ട് ദൈവാലയങ്ങളിലായാണ് സംസ്കാര ശുശ്രുഷകൾ നടന്നത് . ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസയിലെ ഇംബാബയിൽ സ്ഥിതിചെയ്യുന്ന അബു സെഫിൻ ദൈവാലയത്തിൽ (ഓഗസ്റ്റ് 14 ഞായറാഴ്ച ) രാവിലെ 5,000ൽപ്പരം പേർ കുർബാനയിൽ പങ്കെടുക്കവെയാണ് രണ്ടാം നിലയിലെ എയർ കണ്ടീഷനിംഗിൽനിന്നുണ്ടായ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികൾ മൂന്നിനും 16നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. കനത്ത പുകയാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു. ഒരു പ്രവേശന കവാടത്തിൽ തീ പടർന്നതുമൂലമുണ്ടായ തടസവും തിക്കും തിരക്കും മരണസംഖ്യ ഉയരാൻ കാരണമായി. സംഭവത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി അനുശോചനം രേഖപ്പെടുത്തി .
