ന്യൂഡൽഹി: നിഷ്കളങ്കരെ ദ്രോഹിക്കാനുള്ള ആയുധമായി ക്രിമിനൽ നിയമങ്ങളെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത നിരവധി കേസുകളാണ് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
അലഹബാദിലെ ഹിഗിൻബോട്ടം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയുടെ വൈസ് ചാൻസലറായ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ ഒട്ടേറെ ആളുകൾക്ക് കോടതിയുടെ ഈ നടപടി വലിയ ആശ്വാസമായി. വി സി രാജേന്ദ്ര ബിഹാരി ലാലിനെതിരെ 2021 ഡിസംബറിനും 2023 ജനുവരിക്കുമിടയിൽ രജിസ്റ്റർ ചെയ്ത ആറ് എഫ് ഐ ആറുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. പെസഹാവ്യാഴ ദിനത്തിൽ നടന്ന ഒരു ചടങ്ങിൽ 90 ഹിന്ദുക്കളെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നായിരുന്നു ആരോപണം.
എന്നാൽ ആരോപിക്കപ്പെടുന്ന മതപരിവർത്തനത്തിന് ഇരയായതായി പറയുന്ന ഒരാൾപോലും സംഭവദിവസം അവിടെയുണ്ടായിരുന്നില്ലെന്ന് സുപ്രീംകോടതി രേഖകളിൽനിന്ന് കണ്ടെത്തി. മാത്രമല്ല അവർ നിയമവിരുദ്ധ മതപരിവർത്തനത്തിന് വിധേയരായിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Comments are closed.