വിദേശ പൗരത്വമുള്ള മുൻ ഇന്ത്യൻ പൗരത്വം ഉള്ളവരുടെ രേഖകള്‍ ഇന്ത്യൻ എംബസിക്ക് സാക്ഷ്യപ്പെടുത്താം ;കേരള ഹൈക്കോടതി
എറണാകുളം:സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പരസ്പരം അംഗീകരിക്കുന്ന കരാറില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലെ വിദേശ പൗരത്വമുള്ള മുൻ ഇന്ത്യൻ പൗരത്വമുള്ളവരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി.
വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഒരു രാജ്യത്ത് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മറ്റൊരു രാജ്യത്ത് അംഗീകരിക്കുന്നതിനുള്ള ഹേഗ് അപ്പോസ്റ്റില്‍ കണ്‍വെന്‍ഷനില്‍ പങ്കാളിയല്ലാത്ത രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഇതോടെ എംബസി ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിക്കും. കനേഡിയന്‍ പൗരത്വമുള്ള ഓവര്‍സീസ് ഇന്ത്യക്കാരിയായ വധുവിനെ ജോലി സംബന്ധമായി കാനഡയിലേക്ക് അടിയന്തരമായി മടങ്ങേണ്ടിവന്നു. ഇതിനാല്‍ വിവാഹം ഓണ്‍ലൈനില്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ വിവാഹം കഴിക്കാന്‍ വധു അവിവാഹിതയാണെന്ന് കാനഡയിലെ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പരസ്പരം അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയില്ല. ഡിപ്‌ളോമാറ്റിക് ആന്‍ഡ് കോണ്‍സുലര്‍ ഓഫീസേഴ്സ് ഓത്ത് ആക്ട് പ്രകാരം എംബസി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ആര്‍വി ശ്രീജിത്ത് വാദിച്ചു. ഇത് അംഗീകരിച്ചാണ് കാനഡയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും നോട്ടറി നടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
