ന്യുഡൽഹി: പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി സമ്മതിച്ചതിന് പിന്നാലെ കോവിഡ് വാക്സിൻ ലോകമെമ്പാടും പിൻവലിച്ചു. ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. എന്നാൽ വാണിജ്യ കാരണങ്ങളാലാണ് വാക്സിൻ പിൻവലിക്കുന്നതെന്നും മറ്റുവിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് കമ്പനിയുടെ വാദം.
യൂറോപ്യൻ യൂണിയനിലെ മാർക്കറ്റിംഗ് അംഗീകാരം കമ്പനി പിൻവലിച്ചു, വാക്സിൻ ഇനി ഉൽപ്പാദിപ്പിക്കുന്നില്ലെന്നുംകൂട്ടിച്ചേർത്തു. വാക്സിൻ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിലും സമാനമായ പിൻവലിക്കലുകൾ നടത്തും.
നിരവധി ആളുകളുടെ മരണത്തിനും അസുഖത്തിനും കോവിഡ് വാക്സിൻ കാരണമായെന്ന ആരോപണത്തെ തുടർന്ന് കമ്പനി യു.കെയിൽ നൂറ് ദശലക്ഷം പൗണ്ടിൻ്റെ കേസ് നേരിടുന്നുണ്ട്. വളരെ അപൂർവമായ സന്ദർഭങ്ങളിൽ ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഉണ്ടാക്കാൻ കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു.
മനുഷ്യരിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും ടിടിഎസ് കാരണമാകുന്നു. യു.കെയിൽ ഇതുകാരണം 81 പേർ മരിച്ചുവെന്നാണ് ആരോപണം.
“ഉപയോഗത്തിൻ്റെ ആദ്യ വർഷത്തിൽ മാത്രം 6.5 ദശലക്ഷത്തിലധികം ജീവൻ കോവിഷീൽഡ് കാരണം രക്ഷപെട്ടു. ആഗോളതലത്തിൽ മൂന്ന് ബില്യണിലധികം ഡോസുകൾ വിതരണം ചെയ്തു. ഞങ്ങളുടെ ശ്രമങ്ങൾ ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ അംഗീകരിക്കുകയും ആഗോള പാൻഡെമിക് അവസാനിപ്പിക്കുന്നതിനുള്ള ഒരു നിർണായക ഘടകമായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഒന്നിലധികം വേരിയൻ്റ് കോവിഡ് -19 വാക്സിനുകൾ വികസിപ്പിച്ചെടുത്തതിനാൽ, അപ്ഡേറ്റ് ചെയ്ത വാക്സിനുകൾ മാർക്കറ്റുകളിൽ ധാരാളം ലഭ്യമാണ്. കോവിഷീൽഡ് പിൻവലിക്കാൻ ഇതാണ് കാരണം” അസ്ട്രസെനെക്ക പ്രസ്താവനയിൽ പറഞ്ഞു.
