കൊച്ചി ∙ സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. രാഷ്ട്രീയം നിരോധിക്കുക മാത്രമല്ല, ക്യാംപസുകളിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങള്‍ നടത്തുന്നതോ വിദ്യാർഥി യൂണിയനുകള്‍ പ്രവർത്തിക്കുന്നതോ തടയണമെന്നും എൻ.പ്രകാശൻ എന്ന വ്യക്തി നല്‍കിയ പൊതുതാൽപര്യ ഹര്‍ജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, കെഎസ്‍യു, എബിവിപി, എംഎസ്എഫ്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വിവിധ സർവകലാശാലകൾ എന്നിവർക്കും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനും ക്യാംപസ് അധികൃതർക്കും കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൂർണമായി നിരോധിക്കുകയും കോളജുകളിൽ അച്ചടക്കം പാലിക്കുകയും ചെയ്യണം എന്നാണ് പുതിയ ഹർജിയിലെ ആവശ്യം.
