ഹരിദ്വാർ: ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കി. ഉത്തർപ്രദേശ് ടൂറിസം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭാഗീരഥിയിൽ കുട്ടികൾക്കുള്ള ഒട്ടേറെ പരിപാടികളോടെ 24 ന് ക്രിസ്തുമസ് ആഘോഷിക്കാനാണു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധമുയർന്നത്.
ഗംഗാനദിക്കരയിൽ ക്രിസ്തുമസ് ആഘോഷം അനുവദിക്കില്ലെന്നും പരിപാടി ഉടൻ റദ്ദാക്കണമെന്നും ശ്രീ ഗംഗ സഭയുടെ ഭാരവാഹി ഉജ്വൽ പണ്ഡിറ്റ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി. വിദേശ സംസ്കാരം പിന്തുടരുന്ന പരിപാടികൾ ഗംഗാനദിക്കരയിൽ അനുവദിക്കില്ല. ഹരിദ്വാറിന്റെയും ഗംഗയുടെയും മതപരമായ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം വാദിച്ചു. ആർഎസ്എസും പരിപാടിയിൽ എതിർപ്പറിയിച്ചു.
ഹരിദ്വാറിനെക്കുറിച്ചുള്ള മതപരമായ വിശ്വാസവും പാരമര്യവും എല്ലാവരും ബഹുമാനിക്കണമെന്ന് ആർഎസ്എസ് പ്രചാർപ്രമുഖ് പദ്മാജിയും നിലപാടെടുത്തു. റിസപ്ഷനിൽ ക്രിസ്മസ് ട്രീ ഒരുക്കുക മാത്രമാണു ചെയ്തതെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ നീരജ് ഗുപ്ത പറഞ്ഞു. കുട്ടികൾക്കായി പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഭീഷണിമൂലം ഇതു റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.