ഇൻഫാൽ : മണിപ്പൂരിൽ സമാധാനശ്രമങ്ങൾ മുന്നോട്ടുപോവുകയാണെന്നും, എന്നാൽ സമാധാനസ്ഥാപനത്തിനായി ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും മണിപ്പൂർ തലസ്ഥാനമായ ഇൻഫാൽ അതിരൂപതാധ്യക്ഷൻ, ആർച്ചുബിഷപ്പ് ലിനസ് നെലി. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ മെത്രാൻസമിതിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ചു പരാമർശിച്ചത്.
മണിപ്പൂർ ജനതയ്ക്ക് ആധ്യാത്മികമായും ഭൗതികമായും സഹായങ്ങളെത്തിച്ച ഇന്ത്യയിലെ വിവിധ കത്തോലിക്കാ സഭാസമൂഹങ്ങൾക്കും സന്നദ്ധസംഘടനകൾക്കും ആർച്ചുബിപ്പ് നെലി നന്ദിപറഞ്ഞു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ക്രൈസ്തവരാണ്. മണിപ്പൂരിലെ കുക്കി, മെയ്തയി സമൂഹങ്ങൾക്കിടയിലെ വർഗീയസംഘർഷങ്ങളെക്കുറിച്ചു പരാമർശിച്ച ഇൻഫാൽ അതിരൂപതാധ്യക്ഷൻ, അവിടുത്തെ കത്തോലിക്കാ സമൂഹങ്ങൾ നടത്തുന്ന സംരക്ഷണശ്രമങ്ങളും പുനരധിവാസനടപടികളും മെത്രാൻസമിതിയോടു വിശദീകരിച്ചു..
ഔദ്യോഗിക കണക്കുകൾപ്രകാരം മണിപ്പൂരിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടെന്നും നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയിൽ ഏതാണ്ട് മുന്നൂറോളം ദൈവാലയങ്ങളുമുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ഏതാണ്ട് അറുപതിനായിരത്തോളം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
സന്നദ്ധസംഘടനകളുടെ റിപ്പോർട്ടുകൾപ്രകാരം, മണിപ്പൂരിലെ പൊതുസമൂഹത്തിൽ ഉണ്ടായിരിക്കുന്ന മുറിവുകൾ ആഴമേറിയവയാണെന്നും, 2023 മെയ് മാസം മൂന്നാം തീയതി പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തെ തുടർന്ന് ഏതാണ്ട് മൂന്നുമാസങ്ങളിൽ എല്ലാദിവസവും സംഘർഷങ്ങൾ ഉണ്ടായതായാണ് മനസ്സിലായതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നും മണിപ്പൂരിൽ സംഘർഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകൾ സംസ്ഥാനം വിട്ടുപോയിട്ടുണ്ട്. മാനവികസഹായമെത്തിക്കാനായി വന്ന നൂറുകണക്കിനു ലോറികൾ ആക്രമിക്കപ്പെടുകയും തടയപ്പെടുകയും ചെയ്തുവെന്ന് ഇൻഫാൽ അതിരൂപതാധ്യക്ഷൻ പറഞ്ഞു.
