വത്തിക്കാൻ സിറ്റി : മെയ് 25-26 തീയതികളിൽ റോം വേദിയാക്കി ആചരിക്കുന്ന കുട്ടികളുടെ ഒന്നാം ലോകദിനത്തിന് ശനിയാഴ്‌ച നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും ലോകത്തിന്റെയും സഭയുടെയും ആനന്ദമായ കുഞ്ഞുങ്ങൾ ഇന്ന് യുദ്ധത്തിൻറെയും അക്രമത്തിന്റെയും പട്ടിണിയുടെയും പിടിയിലമരുന്നതും തെരുവുകളിൽ കഴിയേണ്ടിവരുന്നതും സൈന്യത്തിൽ ചേരാൻ നിർബന്ധിതരാകുന്നതും വിവിധങ്ങളായ സാമൂഹ്യതിന്മകളെ നേരിടേണ്ടിവരുന്നതിലൂടെയും ദൈവദൃഷ്ടിയിൽ വിലപ്പെട്ടവരായ കുഞ്ഞുങ്ങളുടെ ബാല്യം നിഷ്ഠൂരം കവർച്ചചെയ്യപ്പെടുന്നുവെന്നും മാർപ്പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
നാമെല്ലാവരും മക്കളും സഹോദരങ്ങളുമാണെന്നും ആരും ലോകത്തിലേക്കാനയിക്കാത്ത പക്ഷം ആർക്കും അസ്തിത്വമില്ലെന്നും സ്നേഹം നല്കുകയും സ്വീകരിക്കുകയും ചെയ്യാതെ ആർക്കും വളരാനാവില്ലെന്നും കുട്ടികൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ എഴുതുന്നു. നമ്മെ സദാ സ്നേഹിക്കുന്ന ദൈവം ഒരു അപ്പന്റെ സ്നേഹത്തോടും അമ്മയുടെ ആർദ്രതയോടും കൂടി നമ്മെ നോക്കുന്നുവെന്ന് പാപ്പാ കുഞ്ഞുങ്ങൾക്ക് ഉറപ്പുനല്കുന്നു.
