ശ്രീഹരിക്കോട്ട:ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ പേടകം ചന്ദ്രയാൻ – 3 ഇന്ന് ഉച്ചയ്ക്ക് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജിഎസ്എൽവി മാക് – 3 റോക്കറ്റ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ഐഎസ്ആർഒ ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. റോക്കറ്റിൽ ഇന്ധനം നിറക്കുന്ന ഘട്ടമാണ് വിക്ഷേപണത്തിന് മുൻപുള്ള മണിക്കൂറുകളിൽ നടക്കുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന് ആയിരുന്നു വിക്ഷേപണത്തിനുള്ള ഇരുപത്തി അഞ്ചര മണിക്കൂർ കൗണ്ട് ഡൗൺ തുടങ്ങിയത്. വിക്ഷേപണം നടന്ന് 16 മിനിറ്റുകൾക്കുള്ളിൽ റോക്കറ്റിൽ നിന്ന് വേർപെട്ട് ചന്ദ്രയാൻ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരും. താത്കാലിക ഭ്രമണപഥത്തിൽ തുടരുന്ന പേടകത്തെ ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തി ചന്ദ്രന്റെ പരിക്രമണ പാതയിൽ എത്തിക്കും. പ്രൊപ്പൽഷൻ മോഡ്യുളും ലാൻഡറും റോവറും അടങ്ങുന്ന പേടകം പിന്നീട് സഞ്ചരിക്കുക ചന്ദ്രന്റെ ഭ്രമണപഥത്തിൽ ആയിരിക്കും.
എട്ട് തവണകളായി ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്നാണ് പേടകത്തെ ചന്ദ്രന്റെ ഉപരിതലത്തിന് മുകളിൽ ഏറ്റവും കുറഞ്ഞ ദൂരമായ 30 കിലോമീറ്ററിനും ഏറ്റവും കൂടിയ ദൂരമായ 100 കിലോമീറ്ററിനും ഇടയിലുള്ള ഭാഗത്ത് എത്തിക്കുക. ഇതോടെ മാതൃപേടകമായ പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെടുന്ന ലാൻഡർ ‘സോഫ്റ്റ് ലാൻഡിങ്ങിന്’ ഒരുങ്ങും. വിക്ഷേപിച്ച് നാല്പതാം നാൾ പിന്നിടുമ്പോഴാണ് ചന്ദ്രോപരിതലത്തിൽ പേടകമെത്തുക. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കാൻ പാകത്തിനാണ് ഐഎസ്ആർഒ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ഇതുവരെ ആരും ഇറങ്ങി സാഹസം കാട്ടാത്ത ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ -3 പറന്നിറങ്ങുക . ഈ ഭാഗത്തിറങ്ങുന്ന ആദ്യ രാജ്യമാകും ദൗത്യം വിജയിച്ചാൽ ഇന്ത്യ. സോഫ്റ്റ് ലാൻഡിങ് വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽ ഇത് സാധ്യമായ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിക്കും.
