തിരുവനന്തപുരം: റോമൻ കത്തോലിക്ക എന്ന് ആധികാരിക നാമം ഉള്ള സഭയിലെ ബിഷപ്പ് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ ജാതി സർട്ടിഫിക്കറ്റ് നൽകണം എന്ന വാദം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നാടാർ സർവീസ് ഫോറം.
ബിഷപ്പ് നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകാനാവില്ല എന്ന റവന്യൂ മന്ത്രി കെ.രാജന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും
എൻ. എസ്. എഫ് സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ബിഷപ്പിന്റെ കത്ത് ഉപയോഗിച്ച് ആർക്കുവേണമെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിക്കാവുന്ന സ്ഥിതിയാണ്.
ഇത്തരത്തിൽ നാടാർ, ഈഴവ തുടങ്ങിയ സമുദായങ്ങളിൽ പെട്ടവരെ ലത്തീൻ സമുദായം എന്ന ജാതിയാക്കി മത്സ്യത്തൊഴിലാളികളുടെ സംവരണം തട്ടിയെടുക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വ്യാപകമായി നടക്കുന്നു
വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കണം.
ജാതി,മത സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് സഹായകരേഖയായി പരിഗണിക്കാൻ പാടില്ലെന്ന് 2018 ൽ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കുന്നത് തടയാൻ ലത്തീൻ സമുദായത്തിന്റെ ഉപജാതികളെ കുറിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ വിഷയം അവതരിപ്പിച്ചു ആർ. രാജു നിറമൺകര രാജേഷ് രാജൻ ബാബു പാപ്പനംകോട് തുടങ്ങിയവർ സംസാരിച്ചു
