മുംബൈ: മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് ബോംബെ ആർച്ച് ബിഷപ്പ് ഒസ്വാൾഡ് ഗ്രേഷ്യസ്. മണിപ്പൂരില്‍ സംഭവിച്ചതിന് മതസംഘര്‍ഷമെന്ന തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും ഇതിനായി മുന്നോട്ട് വരണമെന്നും ബിഷപ്പ് ഒസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെടുന്നു.
ഒരു ജുഡീഷ്യൽ പ്രഖ്യാപനം ഇരു വിഭാഗങ്ങളെ സംഘര്‍ഷത്തിലേക്ക് തള്ളി വിടുകയായിരുന്നു. ആക്രമണത്തിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒസ്വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു.
ഇതിനിടെ മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലം വിശദമാക്കുന്നു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്.
