യുഎസ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ, അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ വിശുദ്ധ ബൈബിളിന്റെ ചിത്രം പങ്കുവെച്ച് പ്രമുഖ റാപ്പർ നിക്കി മിനാജ്. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും അർത്ഥവത്തായ സമ്മാനങ്ങളിൽ ഒന്നാണിതെന്ന് അവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ലെതർ ബൈൻഡ് ചെയ്ത ‘കിംഗ് ജെയിംസ് വേർഷൻ’ ബൈബിളിൽ ട്രംപിന്റെ പരിചിതമായ ശൈലിയിലുള്ള ഒപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പതാക പതിപ്പിച്ച ഈ പതിപ്പിൽ “ഡൊണാൾഡ് ജെ . ട്രമ്പ് സിഗ്നേച്ചർ എഡിഷൻ “, “ഗോഡ് ബ്ലെസ് ദി യുഎസ് ” എന്നീ വാചകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈവവചനത്തിന് മേൽ ഒരു രാഷ്ട്രീയ നേതാവ് ഒപ്പിടുന്നത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഇത് ‘ദൈവനിന്ദ’ (Blasphemy) ആണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, ഇതിനെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. പഠന ആവശ്യങ്ങൾക്കായി ബൈബിളിൽ എഴുതുന്നതും സമ്മാനമായി നൽകുമ്പോൾ ആദ്യ പേജിൽ പേരെഴുതുന്നതും തെറ്റല്ലെങ്കിൽ ഇതിൽ മാത്രം എന്താണ് കുഴപ്പമെന്നാണ് അനുകൂലിക്കുന്നവരുടെ ചോദ്യം. ട്രംപിന്റെ ‘നമ്പർ വൺ ഫാൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കി മിനാജ്, കഴിഞ്ഞ വർഷങ്ങളിൽ പലതവണ ട്രംപിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Comments are closed.