പട്ന : ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ സ്വായത്തമാക്കാൻ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം മാത്രമേ കരണീയമായിട്ടുള്ളുവെന്ന് ഡോ. ജാബേഷ് ജോൺ. ഗ്രേയ്റ്റർ നോയിഡായിൽ നടന്നുകൊണ്ടിരിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ദൈവീക വാഗ്ദത്തങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ന്യൂ മെക്സിക്കോ – അൽബുഖ്വർഖി പ്രസ്ബിറ്റീയൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറായ അദ്ദേഹം.
എന്തെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിച്ചാലും ഭയപ്പെടേണ്ട കാര്യമില്ല. കാരണം ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം എപ്പോഴും നമ്മോടു കൂടെയുണ്ട്. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും വിജയത്തിലെത്തിക്കുന്നതും കർത്താവാണ്. ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെ എത്തിപ്പിടിക്കാൻ നാം ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുക. ആ ശ്രമത്തിൻ്റെ പൂർത്തീകരണത്തിൽ ദൈവത്തിങ്കൽ നിന്ന് ലഭിക്കുന്ന മറുപടി “എനിക്ക് അത് ചെയ്തു തരാൻ കഴിയും” എന്നാണ്.
ദൈവം അബ്രഹാമിനോട് പറഞ്ഞത് നീ നിൻ്റെ രാജ്യത്തേക്ക് പോവുക, നിനക്കും നിൻ്റെ പിതാവിനും കുടുംബത്തിനും നൽകാമെന്ന് പറഞ്ഞ വാഗ്ദത്തദേശം കാണിച്ചു തരാമെന്നാണ്. നിന്നെ വലിയൊരു രാജ്യത്തിൻ്റെ അധിപതിയാക്കും, നിന്നെ അനുഗ്രഹിച്ച് നിൻ്റെ പേര് പ്രശസ്തിയിലെത്തിക്കും നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, നിന്നാൽ സമൂഹം അനുഗ്രഹിക്കപ്പെടും എന്നൊക്കെയുള്ള വാഗ്ദത്തങ്ങൾ അബ്രഹാമിൻ്റെ ജീവിതത്തിൽ പ്രാവർത്തികമായി എന്നത് നാം തിരിച്ചറിയണം.
ദൈവം അബ്രഹാമിനോട് പറത്ത സകല വാഗ്ദത്തങ്ങളും നിറവേറിയതായി ബൈബിളിലെ ചരിത്രഭാഗങ്ങൾ സാക്ഷിക്കുന്നു. ദൈവം പറഞ്ഞാൽ അത് അക്ഷരം പ്രതി നിറവേറിയിരിക്കും. ആകാശവും ഭൂമിയും മാറിപ്പോയാലും ദൈവവചനം മാറുകയില്ല. ഇസഹാക്ക്, യാക്കോബ്, ജോസഫ്, ദാവീദ്, മറിയ തുടങ്ങി കർത്താവിൻ്റെ ശിഷ്യന്മാരോട് വരെ പറഞ്ഞ സകല വാഗ്ദത്തങ്ങളും നിറവേറിയതായി കാണാം.
നമ്മുടെ ജീവിതത്തിൽ ദൈവം നൽകാമെന്ന് പറഞ്ഞിട്ടുള്ള സക വാഗ്ദത്തങ്ങളും നിറവേറിയിരിക്കും എന്നതിന് സംശയിക്കേണ്ട. ഈ അനുഗ്രഹങ്ങളെ പങ്കുവയ്ക്കാനുള്ള മനസ് നമുക്കുണ്ടാകണമെന്നും ഡോ. ജാബേഷ് സദസിനെ ഉദ്ബോധിപ്പിച്ചു. പാസ്റ്റർ സിജു ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി. അജിത് കുമാർ രാവിലെ നടന്ന സമ്മേളനത്തിന് നേതൃത്വം നൽകി.