ഓരോ പാട്ടും റെക്കോർഡ് ചെയ്യും മുമ്പ് താൻ യേശുവിനെ സ്മരിക്കും : ഓസ്‌കാർ ജേതാവ് കീരവാണി
ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി യേശുവിനെ കുറിച്ച് പറയുന്ന വാക്കുകൾ ജനശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, തന്റെ ഓരോ പാട്ടും റെക്കോർഡ് ചെയ്യും മുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന് കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിയത്.
ചില വർഷംമുമ്പ് ചാനലിൽ നടന്ന ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴായിരുന്നു കീരവാണി യേശുവിൽ താൻ ദർശിച്ച സവിശേഷതകൾ വിശദീകരിച്ചത്. ഇതര മതദർശനങ്ങളിൽനിന്ന് വ്യത്യസ്ഥമായി യേശു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും പാഠങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കീരവാണി വെളിപ്പെടുത്തി. ഈ സ്വാധീനമാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുംമുമ്പ് യേശുവിനെ മനസിൽ സ്മരിക്കാൻ പ്രചോദനമാകുന്നത്. ഒപ്പം ‘രാ രാജ ചന്ദ്രുഡു’ എന്ന തെലുങ്ക് ക്രൈസ്തവ ഭക്തിഗാന ആൽബത്തിൽ താൻ ആലപിച്ച ‘നീതെന്തോ കരുണ’ എന്ന് തുടങ്ങുന്ന ഗാനവും അദ്ദേഹം ആലപിക്കയുണ്ടയായി. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേരത്തെ കീരവാണിക്ക് ലഭിച്ചിരുന്നു. അദ്ദേഹവും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
