ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഒരു വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടെ ചിലർ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ ശേഷം 20 പേർക്കെതിരെ വ്യാജ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി കർണാടക ക്രൈസ്തവ സംഘടനകൾ വെളിപ്പെടുത്തി. പ്രാർത്ഥന നടക്കുന്നതിനിടെ ചിലർ അപ്രതീക്ഷിതമായി വീട്ടിൽ കയറി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഈ കേസിൽ 11 സ്ത്രീകളും വയോധികരും ഉൾപ്പെടെ 9 പുരുഷന്മാരുടെ പേരുകളും ചേർത്ത് ആകെ 20 പേരെ പ്രതികളാക്കിയതായാണ് വിവരം.
കുടുംബത്തിലെ വ്യക്തിപരമായ വൈരാഗ്യത്തിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങളാണ് ഈ കേസ് നൽകിയതെന്നും ചില ബജ്രംഗ് ദൾ പ്രവർത്തകരും ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളുമുണ്ട്. ഇതിനിടെ കർണാടക ക്രൈസ്തവ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ സ്റ്റാൻലി പിന്റോ, അംബേദ്കർ വനിതാ-ശിശു സംരക്ഷണ വേദിയുടെ അധ്യക്ഷ ഗീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കർണാടക ആഭ്യന്തര മന്ത്രിയായ ജി പരമേശ്വർയുടെ ഓഫീസിൽ എത്തി വിഷയത്തിൽ ചർച്ച നടത്തി നിവേദനം നൽകി. നിവേദനം സ്വീകരിച്ച ആഭ്യന്തര മന്ത്രി ഹാവേരി ജില്ലാ എസ് പി യശോധയെ ഫോണിൽ ബന്ധപ്പെട്ട് ഈ കേസിനെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകി.
തുടർന്ന് ഈ വിഷയത്തിൽ കർണാടക സംസ്ഥാന വനിതാ-ശിശു കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
അതോടൊപ്പം കർണാടക സംസ്ഥാന പൊലീസ് മഹാനിർദ്ദേശകനെയും (DGP) പ്രതിനിധികൾ സന്ദർശിച്ച്, ഹാവേരി ജില്ലാ എസ്.പി യുമായി സംസാരിച്ച് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.